സിഡ്നി: സിഡ്നി നഗരത്തിനു സമീപം ബോണ്ടി ബീച്ചിൽ യഹൂദരെ ലക്ഷ്യമിട്ട ആക്രമണത്തിനു പിന്നിൽ പിതാവും മകനുമാണെന്ന് റിപ്പോർട്ട്. തോക്കുധാരികളായ പിതാവും മകനുമാണ് ആക്രമണം നടത്തിയതെന്ന് പോലീസ് അറിയിച്ചു. മറ്റാരും ഉൾപ്പെട്ടിട്ടില്ലെന്നാണ് ഇതുവരെയുള്ള നിഗമനം.
ആക്രമണത്തിൽ 15 പേർ കൊല്ലപ്പെടുകയും നാൽപതിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അക്രമിയായ 50 വയസുള്ള ആൾ പോലീസിന്റെ വെടിയേറ്റ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. അതേസമയം 24 വയസുള്ള മകനെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മരിച്ച 50 വയസുകാരൻ ലൈസൻസുള്ള തോക്കുകളുടെ ഉടമയാണെന്നും അദ്ദേഹത്തിന്റെ പേരിൽ ആറ് തോക്കുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
യഹൂദരുടെ എട്ടു ദിവസം നീളുന്ന ഹനൂക്ക ഉത്സവത്തിന്റെ ഒന്നാം ദിനം ആഘോഷിക്കാൻ ബീച്ചിൽ ഒത്തുകൂടിയ ആയിരത്തോളം പേർക്കു നേരേ തോക്കുധാരികൾ വെടിയുതിർക്കുകയായിരുന്നു.
സിഡ്നിയിലെ യഹൂദരെ ലക്ഷ്യമിട്ട ഭീകരാക്രമണമാണു നടന്നതെന്നു ന്യൂ സൗത്ത് വെയിൽസ് സംസ്ഥാന പോലീസ് വ്യക്തമാക്കിയിരുന്നു. ബീച്ചിലും സമീപത്തെ പാർക്കിലുമായി ഒത്തുകൂടിയ യഹൂദർക്കു നേർക്ക് പത്തു മിനിറ്റ് വെടിവയ്പ്പുണ്ടായി.
ഭീകരർ സമീപത്തെ നടപ്പാലത്തിൽനിന്നു വെടിയുതിർത്തുവെന്നാണു റിപ്പോർട്ട്. കറുത്ത വസ്ത്രംധരിച്ച രണ്ടുപേർ പാലത്തിൽ നിന്ന് വെടിയുതിർക്കുന്ന വീഡിയോ പുറത്തുവന്നു. വെള്ളവസ്ത്രം ധരിച്ച ഒരാൾ ഇതിലൊരാളെ മൽപ്പിടിത്തത്തിലൂടെ കീഴ്പ്പെടുത്തുന്നതും വീഡിയോയിലുണ്ട്.
അക്രമികളിൽ ഒരാളുടെ വാഹനത്തിൽനിന്നു കണ്ടെത്തിയ സ്ഫോടകവസ്തുക്കൾ നിർവീര്യമാക്കിയതായി പോലീസ് അറിയിച്ചു. ആക്രമണത്തെ അപലപിച്ച ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസ് ദേശീയ സുരക്ഷാസമിതി യോഗം വിളിച്ചുചേർത്തു.
ഗാസ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ആഗോള യഹൂദ സമുദായത്തിനു നേർക്കുണ്ടാക്കുന്ന ഏറ്റവും വലിയ ആക്രമണമാണിത്. താരതമ്യേന സുരക്ഷിത രാജ്യമായ ഓസ്ട്രേലിയയിൽ ഇത്തരം വെടിവയ്പു സംഭവങ്ങൾ അപൂർവമാണ്. ഇസ്രേലി പ്രസിഡന്റ് ഐസക് ഹെർസോഗ്, ബ്രിട്ടീഷ് പ്രധാനമന്ത്രി കീയർ സ്റ്റാർമർ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ തുടങ്ങിയവർ ഭീകരാക്രമണത്തെ അപലപിച്ചു.